കാഞ്ഞങ്ങാട് :മൂന്നാം കടവ് ഡാം പദ്ധതിയിലൂടെ ജില്ലയുടെ ജലദൗർലഭ്യം പൂർണ്ണമായും ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യ മന്ത്രി. ജലദൗർലഭ്യം ഒരു പൊതു പ്രശ്നമാണെന്നും അത് എല്ലാവരും ഗൗരവത്തോടെ കാണണം എന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കെട്ടിടങ്ങൾ പണിയുമ്പോൾ അതിന്റെ ഭാഗമായി മഴവെള്ള സംഭരണികൾ ഉണ്ടാകണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതിന് പ്രത്യേക ശ്രദ്ധ നൽകണമെന്നും മുഖ്യമന്ത്രി ചൂണ്ടി കാട്ടി. കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി 650 പ്രോജക്റ്റുകൾ നടപ്പിലാക്കാൻ കഴിഞ്ഞു. മൊത്തം 850 രൂപയാണ് പ്രോജക്ടിനു വേണ്ടി നീക്കിവെച്ചത് അതിൽ 500 കോടി രൂപ ചെലവഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് വിദ്യാഭ്യാസം ഇല്ലാതെ തന്നെ പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകി വരുന്നവരെ വ്യാജവൈദ്യരെന്ന് മുദ്രകുത്തുന്നത് തെറ്റായ പ്രവണതയെന്ന് എന്ന് മുഖ്യമന്ത്രി. നാലുവർഷം കോളേജ് വിദ്യാഭ്യാസം നേടുന്നതിലൂടെ ആയുർവേദത്തിലെ എല്ലാ കാര്യങ്ങളും പഠിച്ചെന്നുള്ള ധാരണ തെറ്റാണ്, ആയുർവേദ ചികിത്സ നൽകുന്നവരിൽ പലരും കോളേജുകളിൽ പോയി ആധുനിക വിദ്യാഭ്യാസം നേടിയവരല്ല മറിച്ച് ആ അറിവ് അവർ പാരമ്പര്യമായി സ്വായത്തമാക്കിയതാണ് അതുകൊണ്ടുതന്നെ അസാമാന്യ വൈഭവമുള്ള ആയുർവേദ പണ്ഡിതർ നമ്മുടെ നാട്ടിലുണ്ട് അവരെ വ്യാജവൈദ്യന്മാരായി ചിത്രീകരിക്കുന്ന രീതി തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസ സമയത്ത് തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരം അറിവുകൾ ചോർന്നു പോകാതെ സംരക്ഷിക്കാനാണ് നമ്മുടെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നത വിദ്യാഭ്യാസം മേഖലയിൽ വളരെയേറെ മുന്നേറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് കേരള യൂണിവേഴ്സിറ്റി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റികൾ A++ ഗ്രേഡും കൊച്ചിൻ യൂണിവേഴ്സിറ്റി ശങ്കരാചാര്യ യൂണിവേഴ്സിറ്റികൾ A+ ഗ്രേഡും നേടിയത് ഉന്നത വിദ്യാഭ്യാസം മേഖലയ്ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. എൻ ആർ എഫ് റാങ്കിങ്ങിൽ രാജ്യത്തെ മികച്ച സർവകലാശാലകളിൽ ആദ്യത്തെ 12 എണ്ണത്തിൽ മൂന്നെണ്ണം കേരളത്തിലേതാ ണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാൻ നവ കേരള ഫെലോഷിപ്പ് കൈരളി റിസർച്ച് അവാർഡ് തുടങ്ങിയവ നൽകിവരുന്നുണ്ടെന്നും ജില്ലയിലെ അക്കാദമിക് പ്രവർത്തനങ്ങളുടെ മികവ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന വികസന പദ്ധതികളുടെ പൂർത്തികരണവുമായി ബന്ധപ്പെട്ട് കാസർകോട് അസി. പ്രൊഫ, ആസിഫ് ഇഖ്ബാൽ കക്കാശ്ശേരിയുടെ ചോദ്യത്തിന് മറുപടി നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ജില്ലയിൽ പ്രാദേശിക അടിസ്ഥാനത്തിൽ സാംസ്കാരിക ഉത്സവങ്ങൾ സംഘടിപ്പിക്കാൻ സാധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സപ്ത ഭാഷ സംഗമ ഭൂമിയായ ജില്ലയിൽ മ്യൂസിയം, പൈതൃക ഇടനാഴി, തുടങ്ങിയ ആശയങ്ങൾ അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്റ്റാർട്ടപ്പ് മേഖലയുടെ വികസനത്തിന് വേണ്ടി അടുത്തുതന്നെ ഒരു പ്രത്യേക നയം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നീന്തൽ പരിശീലനം,കായിക പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും. സ്ത്രീകളുടെ ശാക്തീകരണത്തിനും ഉന്നമനത്തിനുംവേണ്ടി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. പടന്നക്കാട് ബേക്കൽ ക്ലബിൽ നടന്ന മുഖ്യമന്ത്രിയുടെ യോഗത്തിൽ കാസർകോട് ജില്ലയുടെ ചുമതല വഹിക്കുന്ന വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കായിക മന്ത്രി വി അബ്ദു റഹ്മാൻ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, എംഎൽഎമാരായ ചന്ദ്രശേഖരൻ,സി എച്ച് കുഞ്ഞമ്പു, എം. രാജഗോപാലൻ എന്നിവർ പങ്കെടുത്തു.
0 Comments