കൊച്ചി: കല്യോട്ട് ഇരട്ട 
കൊലക്കേസിൽ നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. സിപിഎം നേതാവായ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ അടക്കം നാലു പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞത്‌. കേസിൽ സിബിഐയുട വിചാരണ കോടതി ഉത്തരവിനെതിരെ കുഞ്ഞിരാമൻ അടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.14–ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്‌ഠൻ, 20–ാം പ്രതി ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി എന്ന രാഘവൻ നായർ, 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണു ഹൈക്കോടതി മരവിപ്പിച്ചത്.പ്രതിയെ പൊലീസ് കസ്റ്റഡിയിൽനിന്ന് കടത്തിക്കൊണ്ടു പോയി എന്നതാണ് 4 പേരെയും ശിക്ഷിക്കാൻ കാരണമായത്.
5 വർഷം തടവും 10,000 രൂപ വീതം പിഴയുമായിരുന്നു വിചാരണ കോടതി പ്രതികള്‍ക്കു വിധിച്ചിരുന്നത്. ശിക്ഷ മരവിപ്പിച്ചതോടെ നാലു പ്രതികൾക്കും ജാമ്യം ലഭിക്കും. വിചാരണ കോടതി വിധിക്കെതിരെയുള്ള അപ്പീലിൽ പിന്നീട് വാദം കേൾക്കും. ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.