Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ജില്ലാ ജയിൽ വട്ടത്തൂരിലേക്ക് മാറ്റുന്നത് സർക്കാർ പരിഗണനയിൽ, ജയിൽ കെട്ടിടവും സ്ഥലവും ജില്ലാശുപത്രിക്ക്

കാഞ്ഞങ്ങാട് : മയക്ക്മരുന്ന് കേസുകളിലടക്കം ജില്ലയിൽ റിമാൻ്റ് പ്രതികൾ വർദ്ധിച്ചിരിക്കെ പ്രതികളെ പാർപ്പിക്കുന്നതിനുൾപെടെ കൂടുതൽ സൗകര്യമാവശ്യമായിരിക്കെ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ വട്ടത്തുരി ലേക്ക് മാറ്റുന്നത് സർക്കാർ പരിഗണനയിൽ. 50 പുരുഷതടവുകാരെയും 13 സ്ത്രീ തടവുകാരെ പാർപ്പിക്കാനാണ് നിലവിൽ തോയമ്മലിലെ ജില്ലാ ജയിലിൽ സൗകര്യമുള്ളത്. മുൻ വർഷങ്ങളിൽ ഒരേ സമയം 120 റിമാൻ്റ് തടവുകാർ വരെ ജയിലിൽ താമസിപ്പിക്കേണ്ടി വന്നിട്ടുണ്ട്. മയക്കുമരുന്ന് കേസുകൾ മറ്റ് ജില്ലകളെ അപേക്ഷിച്ച് വർദ്ധിച്ചതാണ് റിമാൻ്റ് തടവുകാരുടെ എണ്ണം വർദ്ധിക്കാനിടയാക്കിയത്. ഇത്തരം കേസുകളിലെ പ്രതികൾക്ക് കോടതി എളുപ്പം ജാമ്യം നൽകാറില്ലാത്തതിനാൽ പ്രതികളിൽ പലരേയും മൂന്ന് മാസം മുതൽ വർഷം വരെ പാർപ്പിക്കേണ്ടതുണ്ട്. മൂന്ന് വലിയ സെല്ലുകളും 4 ചെറിയ സെല്ലുകളും മാത്രമെ ജയിലിലുള്ളു. വലിയ സെല്ലിൽ 15 ഉം ചെറിയ സെല്ലിൽ നാലും അഞ്ചും പേരെ നിലവിൽ പാർപ്പിക്കുന്നു. നിലവിൽ ജയിലിൽ പ്രതികളെ തിമ സിപ്പിക്കാൻ ബുദ്ധിമുട്ടില്ലെങ്കിലും പ്രതികൾ കൂട്ടത്തോടെയെത്തിയാൽ പ്രതിസന്ധിയാവും. ജയിലിൽ ആശുപത്രി സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്നം. മെഡിക്കൽ ഓഫീസർ, നഴ്സിംഗ് അസിസ്റ്റൻറും സ്ഥിരമായി വേണമെന്നിരിക്കെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കാസർകോട് ജില്ലാ ജയിലിൽ അതില്ല. ഒരേക്കർ സ്ഥലത്താണ് ജയിൽ ഉള്ളത്. അതിൽ 60 സെൻ്റ് സ്ഥലത്ത് കെട്ടിടങ്ങളും അടിസ്ഥാന സൗകര്യവുമാണ്. ശേഷിച്ച 40 സെൻ്റിൽ കൃഷിയുൾ പെടെ നടക്കുന്നു. 2007ൽ സബ് ജയിലായി ആരംഭിച്ച് 2013 ൽ ജില്ലാ ജയിലായി ഉയർത്തിയപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ വിപുലർപ്പെടുത്തിയില്ല. വട്ടത്തൂരിൽ ഉള്ള അഞ്ചര ഏക്കർ റവന്യൂ സ്ഥലത്ത് പുതിയ ജില്ലാ ജയിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് സർക്കാറിൻ്റെ സജീവ പരിഗണനയിലാണ്. ജയിൽ വകുപ്പ് നൽകിയ നിർദ്ദേശം സർക്കാറിൻ്റെ പരിഗണനയിലാണ്. ഇത് വേഗത്തിലാക്കിയാൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. സ്ഥലം ഏറെ യുള്ള തിനാൽ ജയിലും ആവശ്യമായ ക്വാർട്ടേജും ജയിലിന് അകത്ത് തന്നെ ആശുപത്രിയും പ്രവർത്തിക്കാനാവും. കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ നിലവിലുള്ള രൂക്ഷമായ സ്ഥലപരിമിതി പ്രശ്നങ്ങൾക്കും പരിഹാരമാകും. രണ്ട് മാസം മുൻപ് ജയിൽ വകുപ്പും എംഎൽഎ ഉൾപെടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വട്ടത്തൂരിലെത്തി സ്ഥലം കണ്ട് ജയിലിന് പറ്റിയ ഇടമെന്ന് കണ്ടെത്തി സർക്കാറിലേക്ക് നിർദ്ദേശം കൈമാറുകയായിരുന്നു. ജില്ലാ ജയിൽ വട്ടത്തൂരിലേക്ക് മാറിയാൽ നിലവിലെ ജയിൽ കെട്ടിടവും സ്ഥലവും തൊട്ടടുത്ത് തന്നെയുള്ള ജില്ലാ ശുപത്രിക്ക് വിട്ട് നൽകാമെന്നാണ് തീരുമാനം.

Reactions

Post a Comment

0 Comments