കാഞ്ഞങ്ങാട് : സഹകരണ ബാങ്കുകളിൽ മുക്ക് പണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയ കേസുകളിൽ രണ്ട് പ്രതികൾ റിമാൻ്റിൽ. ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിൽ മുക്ക് പണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത നിലാങ്കര പഴയ പാട്ടില്ലത്ത് ബി.കെ. അഷ്റഫ്,ആറങ്ങാടി വടക്കെ വീട്ടിൽ മുഹമ്മദ് റയീസ് എന്നിവരാണ് റിമാൻ്റിലായത്. പ്രതികളെ ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻ്റ് ചെയ്തത്. ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് നാല് കേസുകളും നീലേശ്വരം പൊലീസ് ഒരു കേസുമെടുത്തിരുന്നു. കാഞ്ഞങ്ങാട് പടിഞ്ഞാർ പനങ്കാവിലെ കെ.ബാബുവിനെതിരെയാണ് ഒരു കേസ്. 16.760 ഗ്രാം സ്വർണം പൂശിയ മുക്ക് പണ്ടമായ രണ്ട് വളകൾ പണയപ്പെടുത്തി 69000 രൂപ തട്ടിയെടുത്ത ബാബു നേരത്തെ അറസ്റ്റിലായി. ബാങ്കിൻ്റെ ഹെഡ് ഓഫീസിൽ ജൂൺ 3 ന് ആയിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. അസി.സെക്രട്ടറി എച്ച്.ആർ. പ്രദീപ് കുമാറിൻ്റെ പരാതിയിലാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ബി.കെ. അഷ്റഫ് ഹോസ്ദുർഗ് ബാങ്കിൽ 25.4 70 ഗ്രാമിൻ്റെ മുക്ക് പണ്ടമായ മൂന്ന് വളകൾ സ്വർണ മെന്ന വ്യാജേന പണയപെടുത്തി 117000 രൂപ തട്ടിയെടുക്കുകയായരുന്നു. മുഹമ്മദ് റയീസ് ഹോസ്ദുർഗ് ബാങ്കിൻ്റെ പ്രഭാത സായാഹ്ന ശാഖയിൽ സ്വർണം പൂശിയ മുക്ക് പണ്ടം രണ്ട് തവണ കളിലായി പണയപ്പെടുത്തി 277000 രൂപ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം നവംബർ 9 ന് 33 .7 ഗ്രാമുള്ള നാല് വ്യാജ വളകളും ഈ വർഷം ജനുവരി 15 ന് രണ്ട് വളകളുമാണ് പണയപ്പെടുത്തിയത്. ബാങ്ക് ബ്രാഞ്ച് മാനേജർ പി. സിന്ദു വിൻ്റെ പരാതിയിലായിരുന്നു കേസ്. മുഹമ്മദ് റയീസ് ഹോസ്ദുർഗ് ബാങ്കിൻ്റെ ആറങ്ങാടി ബ്രാഞ്ചിലും തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. കഴിഞ്ഞ നവംബർ 13 ന് 33 ഗ്രാമുള്ള 4 വ്യാജ വളകൾ പണയ പെടുത്തി 1320 0 0 രൂപ തട്ടിയെടുക്കുകയായിരുന്നു. ബ്രാഞ്ച് മാനേജർ എം. സുനിലിൻ്റെ പരാതിയിലായിരുന്നു കേസ്. നീലേശ്വരത്തും പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.
0 Comments