കാഞ്ഞങ്ങാട്: ജനങ്ങൾ സൈബർ തട്ടിപ്പിന്നിരയാകുന്ന സാഹചര്യത്തിൽ വ്യതസ്തമായ ബോധവൽക്കരണ സന്ദേശവുമായി ഹോസ്ദുർഗ് ജനമൈത്രി പൊലീസ് . ഓണനാളിൽ കാഞ്ഞങ്ങാട് നഗരത്തിൽ മാവേലി വന്നാണ് സൈബർ അവേർനസ്സ് ബോധവൽക്കരണം നടത്തിയത്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങത്ത് ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത് കുമാർ അധ്യക്ഷത വഹിച്ചു . വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സി.കെ. ആസിഫ് , പ്രസ്സ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, പത്രപ്രവർത്തകനായ മുഹമ്മദ് അസ്ലം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി സ്വാഗതവും, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ വി.വി. ബിന്ദു നന്ദി പറഞ്ഞു. ചതിക്കുഴിയിൽ അകപ്പെടാതിരിക്കുവാൻ ഫോണിൽ വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിന് മുമ്പെ പരിശോധിക്കുക, ഓൺലൈൻ ഇടപാടിൽ പണം നഷ്ടപ്പെട്ടാൽ 1930 എന്ന നമ്പരിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക, സംശയാസ്പദമായ കോളുകൾ അറ്റന്റ് ചെയ്യരുത്. ഒ.ടി.പി നമ്പർ ആർക്കും കൈമാറരുത്, ഓൺലൈൻ പാർടൈം ജോലി വാഗ്ദാനങ്ങളിൽ വീണു പോകരുത്, അനാവശ്യമായ ലിങ്കുകൾ ഫോണുകളിൽ ഡൗൺലോഡ് ചെയ്യരുത്, സുരക്ഷിതമായ പാസ്വേർഡ് ഉപയോഗിക്കുക, വ്യക്തിഗത വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുക. IMEI നമ്പർ സൂക്ഷിച്ചു വെക്കുക. ഫോണിലൂടെ അനാവശ്യ ഗെയിമുകളിൽ ഏർപ്പെടാതിരിക്കുക, ലോൺ ആപ്പുകളിലെ ചതിക്കുഴികളിൽ ജാഗ്രത പാലിക്കുക പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
0 Comments