കാഞ്ഞങ്ങാട് : കഴിഞ്ഞ പെരുന്നാൾ തലേന്ന് കാഞ്ഞങ്ങാട് ടൗൺ നൂറ് ജുമാ മസ്ജിദിൽ നിന്നും മോഷണം പോയ രണ്ട് ബാഗ് വസ്ത്രങ്ങൾ തേടി പോയ പൊലീസ് പ്രതി താമസിക്കുന്ന വീട് കണ്ട് ഞെട്ടി. ഒരു വീട് നിറയെ മോഷ്ടിച്ച സാധനങ്ങൾ. ഒരു ലോറിയിൽ ഉൾകൊള്ളുന്ന സാധനങ്ങളായിരുന്നു വീട്ടിൽ കണ്ടെത്തിയത്. ഇരിയ സ്വദേശി ഫായി സിൻ്റെ പതിനായിരം രൂപ വില വരുന്ന വസ്ത്രങ്ങളായിരുന്നു കാണാതായത്. മഗ്‌രിബ് നിസ്ക്കാര സമയത്ത് പള്ളിയുടെ ഒരു മൂലയിൽ സൂക്ഷിച്ചതായിരുന്നു ബാഗ്. നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങാൻ നേരത്താണ് ബാഗ് കാണാതായതായി അറിഞ്ഞത്. പള്ളിയിലെ സി.സി. ടി. വി ക്യാമറ പരിശോധിച്ചപ്പോൾ ആരോഗ്യവാനായ പ്രായമുള്ള ഒരാൾ രണ്ട് ബാഗുകളും മറ്റ് പല സാധനങ്ങളും കൈക്കലാക്കി സ്ഥലം വിടുന്ന 3 ദൃശ്യങ്ങൾ ലഭിച്ചു. വിലപ്പെട്ട രേഖകൾ ബാഗിലുണ്ടായിരുന്നതിനാൽ ഫായിസ് ഹോസ്ദുർഗ് പൊലീസിനെ സമീപിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ തിരക്ക് കഴിഞ്ഞ കഴിഞ്ഞ ദിവസം മുതൽ പൊലീസ് ഈ പരാതിയിൽ അന്വേഷണം ഊർജിതമാക്കി. ഹോസ് ദുർഗ് ഇൻസ്പെക്ടർ എം പി . ആസാദ് നിർദ്ദേശിച്ച പ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജു
സി. സി. ടി. വി ദൃശ്യം പിന്തുടർന്ന് ഇന്നലെ എത്തിയത് കുമ്പള ഷിരിയയിലായിരുന്നു. ക്യാമറ ദൃശ്യത്തിൽ പതിഞ്ഞ ആളെ കണ്ടെത്തിയ പൊലീസ് വീട് കണ്ടെത്തിയപ്പോഴാണ് അമ്പരിപ്പിക്കുന്ന കാഴ്ചകണ്ടത്. മോഷ്ടിച്ച് കൊണ്ട് വന്ന നൂറ് കണക്കിന് കെട്ടുകളായിരുന്നു വിടിനകത്ത് നിറയെ. വീടിൻ്റെ പുറത്തും കുറെ സാധനങ്ങൾ സൂക്ഷിച്ചിരുന്നു. തിരച്ചിലിനൊടുവിൽ വീട്ടിൽ നിന്നും ഫായി സിൻ്റെ കണാതായ രണ്ട് ബാഗുകളും വസ്ത്രങ്ങളും കണ്ടെത്തി. എന്നാൽ രേഖകൾ ബാഗിലില്ലായിരുന്നു. ചോദ്യം ചെയ്യലിൽ കടലാസുകൾ ഉൾപ്പെടെ ആക്രി കടയിൽ വിൽപ്പന നടത്തിയെന്നാണ് പറഞ്ഞത്. വീട്ടിനുള്ളിൽ കൂമ്പാരം കണക്കിന് കെട്ടുകളുണ്ടായിരുന്നതിനാൽ മണിക്കൂറുകളോളം തിരഞ്ഞിട്ടും ഫായി സിന് സ്വന്തം ബാഗുകൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ നാട്ടുകാരുടെ സഹായം തേടി. നാട്ടുകാർ കൂടി തിരച്ചിലിൽ ചേർന്നതോടെയാണ് ബാഗുകൾ കണ്ടെത്തിയത്. ട്രെയിനിൽ എ സി കം ബാർട്ടുമെൻ്റിലെ യാത്രക്കാർക്ക് പുതക്കാൻ നൽകുന്ന ബെഡ് ഷീറ്റുകൾ വരെ മോഷണശേഖരത്തിലുണ്ടായിരുന്നു. ആളുകൾ ദീർഘദൂര
യാത്രക്ക് പോകുമ്പോൾ കൊണ്ട് പോകുന്ന പഴയ വസ്ത്രങ്ങൾ, സോപ്പ്, ചീപ്പ് പോലെയുള്ള സാധനങ്ങൾ, ചില്ലറ വീട്ടുസാധനങ്ങൾ, ഉപയോഗിച്ച ചെരിപ്പുകൾ ഉൾപ്പെടെ ഒട്ടേറെ സാധനങ്ങളായിരുന്നു മോഷണ ശേഖരത്തിൽ കണ്ടത്. ചെറിയ സാധനങ്ങളായതിനാൽ ആളുകൾ പൊലീസിൽ പരാതിപ്പെടാറില്ലായിരുന്നു. ആ ക്രിസാധനകച്ച വടക്കാരനെന്ന് പറഞ്ഞായിരുന്നു ഇദ്ദേഹം ഇവിടെ വീട് വാടകക്കെടുത്ത് താമസിച്ചിരുന്നത്. എന്നാൽ ഇദ്ദേഹം സ്വബോധത്തോടെയല്ല മോഷണങ്ങളെല്ലാം നടത്തിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. മാനസിക വൈകല്യം പ്രകടിപ്പിക്കുന്ന ആളാണ് ഇദ്ദേഹം എന്നും പൊലീസ് പറഞ്ഞു. അതിനാൽ തന്നെ പൊലീസ് കേസെടുത്തില്ല.
0 Comments