കാഞ്ഞങ്ങാട്: ട്രെയിൻ യാത്രയ്ക്കിടെ കാൽതെന്നി അപകടത്തിൽ പെട്ട് മരണപ്പെട്ട പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശി എംഎ ഹാഷിമിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ മലബാർ എക്സ്പ്രസിൽ യാത്ര ചെയ്യവെ പാലക്കാട് ഷൊർണ്ണൂരിനടുത്ത് കാരക്കാട് സ്റ്റേഷൻ എത്തുന്നതിനു തൊട്ടുമുൻപായിരുന്നു കാൽതെന്നി ഹാഷിം പുറത്തേക്ക് തെറിച്ചു വീണത്. പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറെക്കാലമായി കരുവളം, ഒഴിഞ്ഞവളപ്പ് ഭാഗങ്ങളിൽ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു ഹാഷിമും കുടുംബവും.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും നിർധന കുടുംബത്തിനു ആംബുലൻസ് ചിലവ് പോലും താങ്ങാൻ പറ്റാത്തതായിരുന്നു. വിവരമറിഞ്ഞെത്തിയ പാലക്കാട്ടെയും കാഞ്ഞങ്ങാട്ടെയും എസ്ഡിപിഐ പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയും എസ്ഡിപിഐയുടെ ആംബുലൻസ് ഒരുക്കുകയും ചെയ്തു.
ചിലവും എസ്ഡിപിഐ അതിഞ്ഞാൽ ബ്രാഞ്ച് കമ്മിറ്റി ഏറ്റെടുത്തു. സംസ്കാര ചടങ്ങുകൾക്കുള്ള ചിലവുകൾ എസ്‌ഡിപിഐ പടന്നക്കാട് ബ്രാഞ്ച് കമ്മിറ്റിയും ഏറ്റെടുത്തതോടെ നിർദ്ധന കുടുംബത്തിനു ആശ്വാസമായി. പടന്നക്കാട് ഖബർസ്ഥാനിൽ മറവ് ചെയ്തു.
0 Comments