Ticker

6/recent/ticker-posts

പെട്രോൾ പമ്പിലെ ടാങ്ക് ചോർന്നെന്ന പരാതിയിൽ പരാതിക്കാരന് അനുകൂല വിധി പുറപ്പെടുവിച്ച് കാഞ്ഞങ്ങാട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി

കാഞ്ഞങ്ങാട്: പെട്രോള്‍പമ്പിലെ ടാങ്ക് ചോര്‍ന്നതിനെതുടര്‍ന്ന് കുടിവെള്ളം മലിനപ്പെട്ട സംഭവത്തില്‍ പരാതിക്കാരന് അനുകൂലവിധിയുമായി കാഞ്ഞങ്ങാട് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി. വെള്ളരിക്കുണ്ടിലെ ഇരുപ്പക്കാട്ട് ടി.ടി.ജോര്‍ജിന്റെ പരാതിയിലാണ് മജിസ്‌ട്രേറ്റ് സൂഫിയാന്‍ അഹമ്മദ് അനുകൂലവിധി പ്രസ്താവിച്ചത്. പെട്രോളിയം ഉത്പന്നങ്ങള്‍ നിറഞ്ഞ പ്രദേശത്തെ മണ്ണ് പൂര്‍ണമായും മാറ്റി പുതിയ മണ്ണ് നിറയ്ക്കുക, പെട്രോള്‍ ടാങ്കിന് ചുറ്റുമതില്‍ ആയി കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കുക, ഒരു മാസത്തിനകം ഈ ജോലികള്‍ പൂര്‍ത്തീകരിക്കുക, അതുവരെ പരാതിക്കാരന് ആവശ്യമായ കുടിവെള്ളം എത്തിക്കുക എന്നിവയാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. 
2023 മെയ് മുതലാണ് പമ്പിലെ കാലപ്പഴക്കം ചെന്ന പെട്രോള്‍ ടാങ്ക് ലീക്കായി അതില്‍നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ മണ്ണില്‍ കലരാന്‍ തുടങ്ങിയതെന്നായിരുന്നു പരാതി. 25 മീറ്റര്‍ അകലെയുള്ള ഇരുപ്പക്കാട്ട് ജോര്‍ജിന്റെ വീട്ടുകിണറ്റിലെ വെള്ളത്തിലും പെട്രോള്‍ കലരാന്‍ തുടങ്ങിയെന്നും പരാതിയുണ്ടായി. പമ്പുടമയെയും ഡീലറെയും വിവരമറിയിക്കുകയും ഇതിന്റെ
ഫോട്ടോ, വീഡിയോ എന്നിവ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കോഴിക്കോട് ഡിവിഷണല്‍ മാനേജര്‍ അമല്‍ജിത്തിനു കൈമാറുകയും ചെയ്തതായി പറയുന്നു. ഇതേത്തുടര്‍ന്ന് ഒരുമാസം പെട്രോള്‍ പമ്പ് അടച്ചിട്ട് ടാങ്ക് മാറ്റി. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ നിറഞ്ഞ മണ്ണ് മാറ്റുവാന്‍  തയാറായില്ലെന്നായിരുന്നു പരാതി.  പെട്രോള്‍ പമ്പിലെ പുറകിലുള്ള രണ്ടു കുളങ്ങളും മലിനീകരിക്കപ്പെട്ടതായും ഈ രണ്ടു കുളങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന്റെ തന്നെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 24 കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നതെന്നും കൂടാതെ  ചൈത്രവാഹിനി പുഴയിലേക്കും ഈ പെട്രോളിയം ഉത്പന്നങ്ങള്‍ എത്തിയെന്നും ജോര്‍ജ് പറയുന്നു. ഇക്കാര്യങ്ങള്‍ ഇന്ത്യന്‍ ഓയില്‍ കമ്പനിയെ അറിയിച്ചിട്ടും ഫലമുണ്ടായില്ല.
പ്രദേശത്ത് ഒരു പമ്പ് ഇല്ലാത്തതുകൊണ്ടാണ് 20 വര്‍ഷം മുമ്പ് പെട്രോള്‍പമ്പിന് താന്‍ അനുമതി കൊടുത്തത്. 
ഹൈക്കോടതി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ജലവിഭവമന്ത്രി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ കലക്ടര്‍, ആര്‍ടിഒ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഭൂഗര്‍ഭജല അതോറിറ്റി, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത്  എന്നിവര്‍ക്ക് രേഖാമൂലം പരാതി കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍  സ്ഥലത്തെത്തി കുടിവെള്ളം ശേഖരിച്ച് കൊണ്ടുപോവുകയും ചെയ്തി
രുന്നു.ആര്‍ഡിഒ സ്ഥലത്തെത്തി കാര്യങ്ങള്‍ മനസിലാക്കുകയും 2023 നവംബര്‍ 22 മുതല്‍ അടിയന്തരമായി ദിവസേന 1000 ലിറ്റര്‍ കുടിവെള്ളം പരാതിക്കാരന് കൊടുക്കണമെന്ന് ഇടക്കാല ഉത്തരവ്  പുറപ്പെടുവിച്ചു. ഇത് ഒരു ആശ്വാസകരമായ  ഉത്തരവായിരുന്നെങ്കിലും കര്‍ഷകനായ ജോര്‍ജിന് നഷ്ടങ്ങള്‍ വലുതായിരുന്നു. എത്ര കൊടിയ വേനല്‍ക്കാലത്തും വറ്റാത്ത, ഉറവകളുള്ള കിണര്‍ ഉപയോഗശൂന്യമായതോടെ തന്റെ പറമ്പിലെ ജാതി, കമുക്, വാഴ എന്നിവ വേനല്‍ക്കാലത്ത് നനയ്ക്കാന്‍ വെള്ളമില്ലാതെ ഉണങ്ങിക്കരിഞ്ഞു വെന്ന് ജോർജ് പറയുന്നു. പശുവിനെ വില്‍ക്കേണ്ടി വന്നു. അദ്ദേഹം പറയുന്നു.
അഡ്വ. വിനയ് മങ്ങാട്ട് ആണ് ജോര്‍ജിനുവേണ്ടി ഹാജരായത്.
Reactions

Post a Comment

0 Comments