തുണി കൊണ്ട് മൂടി സ്വർണാഭരണം കവർച്ച ചെയ്തു. കളനാട് വാണിയാർ മൂലയിലെ ഗണേഷൻ്റെ ഭാര്യ കെ. കമല 53 ആണ് കവർച്ചക്കിരയായത്. ഇന്നലെ രാത്രി 7.30നാണ് സംഭവം. ഇവരുടെ ഭർത്താവ് ഗൾഫിലാണ്. മകൻ എറണാകുളത്ത് പഠിക്കുന്നു. ഇളയമ്മ ദേവകിയും കമലയുമാണ് വീട്ടിലുള്ളത്. രാത്രി പെട്ടന്ന് കറൻ്റ് പോയി. എന്നാൽ സമീപത്തെ വീടുകളിലൊന്നും കറൻ്റ് പോയിട്ടില്ലെന്നും മനസിലായി. ഫ്യൂസ് പൊട്ടിയതാണോയെന്ന് നോക്കാൻ പുറത്തിറങ്ങിയതാണ് കമല . പിറക് വശത്തെ മെയിൻ സ്വിച്ചിനടുത്തെത്തിയപ്പോൾ ഇത് തുറന്ന നിലയിലും ഫ്യൂസ് ഊരി വെച്ച നിലയിലുമായിരുന്നുവെന്ന് കമല , ഉത്തരമലബാറിനോട് പറഞ്ഞു. ടോർച്ച് എടുത്ത് വരാമെന്ന് കരുതി തിരിഞ്ഞപ്പോൾ പെട്ടന്ന് മുഖത്തും തലയിലും ആരോ തുണിയിട്ടു. കള്ളൻ, കള്ളനെന്ന് നിലവിളിച്ചപ്പോൾ വായപൊത്തിപ്പിടിച്ച് തള്ളി താഴെയിട്ട ശേഷം കഴുത്തിലുണ്ടായിരുന്ന 120000 രൂപ വിലവരുന്ന സ്വർണമാല പ്രതികഴുത്തിൽ നിന്നും പൊട്ടിച്ചെടുത്ത് സ്ഥലം വിടുകയായിരുന്നു. ബഹളം കേട്ട് സമീപവാസികൾ എത്തിയെങ്കിലും കവർച്ചക്കാരനെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് രാത്രി തന്നെ മേൽപ്പറമ്പ പൊലീസ് സ്ഥലത്തെത്തി. അന്വേഷണത്തിൽ മാലയുടെ താലി വീട്ടുമുറ്റത്ത് വീണ നിലയിൽ കണ്ടെത്തി. പുറത്തെ അയാലയിലുണ്ടായിരുന്ന മേക്സിയെടുത്താണ് കവർച്ചക്കാരൻ കമലയുടെ തലയിലിട്ട തെന്ന് വ്യക്തമായിട്ടുണ്ട്. തന്നെക്കാൾ പൊക്കം വരുന്ന ഒരാളാണ് അക്രമിയെന്ന് കമല ഉത്തര മലബാറിനോട് പറഞ്ഞു. തള്ളി താഴെയിട്ടതിൽ ശരീരം വേദനിക്കുന്നുണ്ട്. പേടിപ്പിക്കുന്ന സംഭവത്തിൽ നിന്നും കമല ഇനിയും മുക്തമായിട്ടില്ല.
0 Comments