കണ്ണൂര്‍: മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം ജീവനുണ്ടെന്ന് കണ്ടെത്തിയ ആൾ മരിച്ചു. ചികില്‍സയ്ക്ക് ശേഷം സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി ദിവസങ്ങൾക്ക് ശേഷമാണ് മരണം. കണ്ണൂർ കൂത്ത് പറമ്പ് പ്രാപൊയ്കയിലെ പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രനാണ് മരിച്ചത്. എകെജി ആശുപത്രിയിലെ 11 ദിവസത്തെ ചികില്‍സക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു.ചികിത്സയ്ക്ക് ശേഷം ജനുവരി 24ന് ആശുപത്രി വിട്ട് വീട്ടിൽ കഴിയുന്നതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്.ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മംഗളൂരു ഹെഗ്‌ഡെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞ പവിത്രനെ കഴിഞ്ഞ മാസം 13നാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിഞ്ഞിട്ടും ആരോഗ്യനിലയില്‍ മാറ്റമൊന്നും ഉണ്ടാകാതിരുന്നതോടെ ബന്ധുക്കള്‍ കൂടിയാലോചിച്ച് വെന്റിലേറ്റര്‍ സഹായം നീക്കം ചെയ്യാന്‍ തീരുമാനിച്ചു. മംഗലാപുരത്ത് നിന്നുംആംബുലന്‍സില്‍ കണ്ണൂരിലേക്ക് കൊണ്ടുവന്നു. മൃതദേഹം എകെജി സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനായിരുന്നു തീരുമാനം. മരണ വിവരം വീട്ടിലറിയിച്ചു. മോര്‍ച്ചറിയിലെത്തിക്കുന്നതിനിടയിൽ പവിത്രന്‍ കയ്യില്‍ പിടിച്ചെന്ന് അറ്റന്‍ഡര്‍ പറഞ്ഞതോടെ ജീവൻ ഉണ്ടെന്ന് തിരിച്ചറിഞ്ഞ്ചികില്‍സ നല്‍കുകയായിരുന്നു. ഇന്ന് പവിത്രൻ തിരിച്ചു വരാത്ത മരണത്തിലേക്ക് യാത്രയായി.
0 Comments