കാഞ്ഞങ്ങാട് : നേരത്തെ എത്തിയ മഴ കർഷകരെ ദുരിതത്തിലാക്കി. മടിക്കൈ, അരയി ഭാഗത്ത് ആയിരത്തോളം നേന്ത്ര വാഴകൾ കാറ്റിലും മഴയിലും നിലംപൊത്തി. പി. കെ. മധു,നാസർ,പി. ഇബ്രാഹിം, മൊയ്തു തോയമ്മൽ, ഇഖ്ബാൽ എന്നിവരുടെ വാഴകളാണ് നശിച്ചത്. ദുരന്തമാണ് പതിവിലും നേരത്തെ എത്തിയ മഴ നൽകിയതെന്ന് കർഷകൻ പറഞ്ഞു. ബാങ്കിൽ നിന്നും വായ്പയെടുത്തും കടം വാങ്ങിയും കൃഷി ആരംഭിച്ച കർഷകരുടെ കണ്ണീരൊപ്പാൻ ആരുമെത്താറില്ല . വിളവിന് പാകം ആവാത്ത വാഴകളാണ് നശിച്ചവയിലേറേയും. കോടികളുടെ നഷ്ടമാണ് ജില്ലയിലെ കർഷകർക്ക് തുടക്കത്തിൽ തന്നെ മഴ സമ്മാനിച്ചത്. ശക്തമായ കാറ്റിലാണ് വാഴകൾ പാടെ ഒടിഞ്ഞു വീണത്. തോട്ടത്തിൽ വെളളം കയറുകയും ചെയ്തു. മഴ സാധാരണ നിലയിൽ എത്തുകയും കാറ്റിൻ്റെ ഭീഷണിയുമുണ്ടായിരുന്നില്ലെങ്കിൽ ഒരു പരിധി വരെ വാഴക്കുലകൾ ലഭിച്ചേനെയെന്ന് കർഷകർ പറയുന്നു. തുടർച്ചയായി വീശിയടിക്കുന്ന കാറ്റ് ജില്ലയിലെ കർഷകരെ കണ്ണീരിലാക്കി.
0 Comments