കാഞ്ഞങ്ങാട് : നീലേശ്വരം കിളിയളം ചാലിൽ നിന്നും ലഭിച്ച മൃതദേഹം കാഞ്ഞങ്ങാട് നഗരസഭയുടെ അനുമതിയില്ലാതെ നഗരസഭ ശ്മശാനത്തിൽ സംസ്ക്കരിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പരാതിയുമായി ഹോസ്ദുർഗ് മാരിയമ്മ സേവ സമിതിയും രംഗത്ത്. മൃതദ്ദേഹം സംസ്ക്കരിച്ചതിനെതിരെ നഗരസഭ സെക്രട്ടറി നേരത്തെ ജില്ലാ പൊലീസ് മേധാവിക്കും കാഞ്ഞങ്ങാട് ഡി.വൈ. എസ്.പി ക്കും പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിക്കാൻ കാസർകോട് അഡി.എസ് പി ക്കാണ് ചുമതല നൽകിയത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ നഗരസഭ അധികൃതരിൽ നിന്നും പൊലീസിൽ നിന്നും മൃതദേഹം സംസ്ക്കരിച്ച ചാരിറ്റി സംഘടന പ്രവർത്തകരിൽ നിന്നും മൊഴിയെടുത്തു. വൈസ്. ചെയർമാൻ ബിൽ ടെക് അബ്ദുള്ളയിൽ നിന്നും മൊഴിയെടുത്തു. വൈസ് ചെയർമാനെ മൃതദേഹം സംസ്ക്കരിക്കുന്ന വിവരം അറിയിച്ചെന്ന് പൊലീസ് പറഞ്ഞതിനെ തുടർന്നാണ് അഡി.എസ്.പി വൈസ് ചെയർമാനിൽ നിന്നും മൊഴിയെടുത്തത്. റിപ്പോർട്ട് ജില്ലാ പൊലിസ് മേധാവിക്ക് സമർപ്പിക്കും. ഇതിനിടയിലാണ് മാരിയമ്മ സേവ സമിതി പരാതിയുമായി ഹോസ്ദുർഗ് പൊലീസിലെത്തിയത്. നഗരസഭയുടെ നിയന്ത്രണത്തിലുള്ള പുതിയ കോട്ടയിലെ പൊതു ശ്മശാനത്തിൻ്റെ നടത്തിപ്പ് അവകാശം പതിനെട്ട് വർഷമായി മാരിയമ്മ സേവ സമിതിക്കാണ്. പൊതു ശ്മശാനത്തിൽ മൃതദേഹം സംസ്ക്കരിക്കുന്നത് സംബന്ധിച്ച് രേഖകൾ ഇവരാണ് തയാറാക്കി സൂക്ഷിക്കുന്നത്. മൃതദേഹം കത്തിക്കുകയാണ് സേവ സമിതി ചെയ്യുന്നത്. പൊലീസ് എത്തിക്കുന്ന മൃതദേഹങ്ങൾ കത്തിക്കാറില്ല. കുഴിയെടുത്ത് സംസ്ക്കരിക്കുകയാണ് ചെയ്യാറ്. എന്നാൽ ഇക്കാര്യം പൊലീസ് സേവ സമിതിയെ അറിയിക്കാറുണ്ട്. ശ്മശാനത്തിൻ്റെ താക്കോൽ സേവ സമിതിയാണ് സൂക്ഷിക്കാറെന്നതിനാൽ പൊലീസിനും ഇവരാണ് ഗേറ്റ് തുറന്ന് കൊടുക്കാറ്. കിളിയളത്തെ മൃതദേഹം സംസ്ക്കരിക്കുന്നത് ആരും അറിയിച്ചിരുന്നില്ലെന്ന് സേവ സമിതി ഭാരവാഹികൾ പറഞ്ഞു. ജില്ലാ ജയിലിൽ മരിച്ച ഒരാളുടെ മൃതദേഹം സംസ്ക്കരിക്കുന്നതിന് വേണ്ടി അന്നേ ദിവസം തുറന്നുവെച്ച ഗേറ്റിലൂടെയാണ് കിളിയളത്തെ മൃതദേഹം ശ്മശാനത്തിലെത്തിച്ച് സംസ്ക്കരിച്ചത്. എന്നാൽ മാരിയമ്മ സേവ സമിതിയെ അറിയിച്ചാണ് മൃതദേഹം സംസ്ക്കരിച്ചതെന്ന് ചിലർ പ്രചരിപ്പിച്ചെന്ന് പറഞ്ഞാണ് മാരിയമ്മ സേവ സമിതി പൊലീസിൽ പരാതി നൽകിയത്.
0 Comments