പ്രതിക്ക് 28 വർഷം കഠിന തടവും മൂന്ന് ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി.
:14 വയസ്സുള്ള അതിജീവിതയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെയാണ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിനതടവ് അനുഭവിക്കണം. കോഴിക്കോട് കൂരാച്ചുണ്ട് വട്ടച്ചിറ സ്വദേശിയും നിലവിൽ കുറ്റിക്കോൽ പാത്തിക്കൽ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ചിറക്കൽ ഹൗസിൽ സി. എം. മുനീറി46 നെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. സന്തോഷ് കുമാർ ശിക്ഷിച്ചത്.
2022 ജൂലൈ 10-നായിരുന്നു കേസിനാസ്പദമായ സംഭവം. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അതിജീവിതയെ ബക്രീദ് ആഘോഷത്തിന് തന്റെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രതി രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ആൾതാമസമില്ലാത്ത വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
കേസിന്റെ ആദ്യഘട്ട അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത് അന്നത്തെ മേൽപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി. ഉത്തംദാസ് ആയിരുന്നു. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ബേഡകം ഇൻസ്പെക്ടർ ആയിരുന്ന ടി. ദാമോദരൻ ആണ്.
0 Comments