കാഞ്ഞങ്ങാട്:ചിറ്റാരിക്കാൽ കിഴക്കൻകാവ് ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് കാണിക്കപ്പണം കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകൾക്കകം ചിറ്റാരിക്കാൽ പൊലീസിന്റെ പിടിയിലായി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ചിറ്റാരിക്കാൽ തകിടിയേൽ ഹൗസിൽ ബി.ടി. രാജേഷിനെ 49 യാണ് പൊലീസ് അതിവേഗം വലയിലാക്കിയത്.
ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് നാടിനെ ഞെട്ടിച്ച മോഷണം നടന്നത്. ക്ഷേത്രത്തിനകത്ത് അതിക്രമിച്ച് കയറിയ പ്രതി, അകത്തിരുന്ന ഭണ്ഡാരവും കാണിക്കവഞ്ചിയും പുറത്തേക്ക് എടുത്തുകൊണ്ടുപോയി കുത്തിപ്പൊളിക്കുകയായിരുന്നു. പണം മുഴുവൻ കവർന്ന ശേഷം ഒഴിഞ്ഞ ഭണ്ഡാരം ക്ഷേത്രപരിസരത്ത് തന്നെ ഉപേക്ഷിച്ച് രാജേഷ് കടന്നുകളഞ്ഞു.
രാവിലെ മോഷണവിവരം പുറത്തറിഞ്ഞതോടെ ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച നിർണ്ണായക സൂചനകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി രാജേഷാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കുകയായിരുന്നു.
ഇന്ന് രാവിലെ ചെറുപുഴയിൽ വെച്ചാണ് നാടകീയമായ രംഗങ്ങൾക്കൊടുവിൽ പ്രതി പിടിയിലാകുന്നത്. പൊലീസിനെ കണ്ട വെപ്രാളത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച രാജേഷിനെ പൊലീസ് സംഘം പിന്തുടർന്ന് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയുടെ ബാഗ് പരിശോധിച്ചപ്പോൾ മോഷ്ടിച്ച മുഴുവൻ കാണിക്കപ്പണവും കണ്ടെടുത്തു. ഈ പണവുമായി ഇരിട്ടി ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുടുങ്ങിയത്.
0 Comments