പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമരക്ക് ഉള്ള ശിക്ഷ വിധി നാളത്തേക്ക് മാറ്റി. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് നാളത്തേക്ക് മാറ്റിയത്. ഇന്ന് വിധി പറയുമെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നത്.പ്രതികുറ്റക്കാരനെന്ന് ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമരക്കെതിരെ കോടതി ശിക്ഷ വിധിക്കുന്നത്. കൊലപാതകക്കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് 'എന്നെ തൂക്കിക്കൊന്നോളൂ' എന്നായിരുന്നു ചെന്താമരയുടെ മറുപടി. വിചാരണക്കിടെ പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സൈക്കോളജിസ്റ്റിന്റെ റിപോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നു.പോത്തുണ്ടി സ്വദേശികളായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും 2025 ജനുവരി 27 ന് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. കേസിന്റെ വിചാരണ 2026 ഫെബ്രുവരി 23ന് ആരംഭിച്ചു. ആകെ 81 സാക്ഷികളില്‍ 46 പേരുടെ മൊഴികളാണ് കോടതിയില്‍ വായിച്ചുകേള്‍പ്പിച്ചത്. പ്രതി എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നുവെങ്കിലും അന്തിമവാദങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.കൊലപാതകത്തിന് ശേഷം സമീപത്തെ മലയിലേക്ക് രക്ഷപ്പെട്ട ചെന്താമരയെ തണ്ടര്‍ബോള്‍ട്ടും പൊലിസും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ 2025 ജനുവരി 29 ന് രാത്രി പിടികൂടുകയായിരുന്നു. സജിത വധക്കേസിലും ചെന്താമരയെ പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.
0 Comments