കാഞ്ഞങ്ങാട്: കടവരാന്തയിൽ സുഹൃത്തിനെ കൈകൊണ്ടും പട്ടികകൊണ്ടും അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം അധിക ശിക്ഷ അനുഭവിക്കണം. കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി രജിത ടി.എച്ച്. ആണ് ശിക്ഷ വിധിച്ചത്.
ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിക്കുളത്ത് 2021 ഏപ്രിൽ 14ന് പുലർച്ചെ രണ്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കർണാടകയിലെ ഹിരാഹട്ടിയിലെ ദ്യമപ്പ 59 ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചുണ്ടായ തർക്കത്തിനിടെ പ്രതിയായ കർണാടക ബാഗൽകോട്ട് സ്വദേശി ഉമേഷ് ഗൗഡ നരസപ്പൂരിനെയാണ് ശിക്ഷിച്ചത്.
പ്രതി
ദ്യമപ്പയെ കൈകൊണ്ടും പട്ടികകൊണ്ടും തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഐ.പി.സി. 302-ാം വകുപ്പ് പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിൽ പ്രോസിക്യൂഷൻ 1 മുതൽ 30 വരെയുള്ള സാക്ഷികളെ വിസ്തരിക്കുകയും നിരവധി രേഖകൾ കോടതിയിൽ ഹാജരാക്കി പരിശോധിക്കുകയും ചെയ്തു. അന്നത്തെ ബേക്കൽ പൊലീസ് ഇൻസ്പെക്ടർ അനിൽ ബാബു ആണ് കേസ് രജിസ്റ്റർ ചെയ്തത്. ബേക്കൽ ഇൻസ്പെക്ടർ ആയിരുന്ന പ്രതീഷ് ടി.വി. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
0 Comments