കാസർകോട്:വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്നതിനായി, വശങ്ങളിൽ തുറന്ന നിലയിൽ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മുൻപിൽ ഷീറ്റ് ഇടുന്നത് പ്രത്യേക നിർമ്മിതിയായി കണക്കാക്കില്ല. നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഈ ഇളവ് അനുവദിക്കുക. ഇത് സംബന്ധിച്ച ഭേദഗതി കെട്ടിട നിർമ്മാണ ചട്ടം 23(1), 2 (bf) യിൽ വരുത്തും. സ്ഥാപിക്കുന്ന ഷീറ്റ് റോഡിലേക്ക് കയറി നിൽക്കുന്നത് പോലെയുള്ള നിയമലംഘനങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയാകും ഈ ഇളവ് നൽകുന്നത്. ഇത്തരം നിർമ്മിതിയെ ചട്ടത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയാകും ഭേദഗതി നടപ്പിലാക്കുക. പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ ചൂരിക്കൊവ്വലിലെ വി.പി ജ്യോതിയുടെ പരാതി പരിഗണിച്ചാണ് കാസർകോട് ജില്ലാ അദാലത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ചട്ട ഭേദഗതിക്ക് നിർദ്ദേശിച്ചത്. നിബന്ധനകൾക്ക് വിധേയമായി സംസ്ഥാനത്തെങ്ങും ഈ തീരുമാനം ബാധകമാക്കും.
ജ്യോതിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടത്തിന്റെ മുൻവശത്ത് ഓപ്പൺ സ്പേസിൽ ഷീറ്റ് നിർമിച്ചത് അനധികൃതമാണെന്ന് കാണിച്ച് പൊളിച്ച് മാറ്റാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചു വരികയായിരുന്നു. തുടർന്നാണ് ജ്യോതി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്തിൽ ജില്ലയിൽ നടക്കുന്ന തദ്ദേശ അദാലത്തിൽ പരാതി നൽകിയത്. ജ്യോതിയുടെ പരാതി പരിശോധിച്ചതിന് പിന്നാലെ , ഓപ്പൺ സ്പേസിൽ നിർമിച്ച ഷീറ്റ് റോഡിലേക്ക് കടന്നു നിൽക്കാത്തതിനാലും മൂന്ന് വശവും തുറന്നതും ഭിത്തിയോ നിലമോ നിർമിക്കാത്ത താല്കാലിക നിർമിതിയാണെന്ന് ബോധ്യപ്പെട്ടതിനാലും നിബന്ധനകൾക്ക് വിധേയമായി ഇളവ് നൽകാൻ തീരുമാനിച്ചു.
0 Comments