കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻ്റ് പ്രതികൾ ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും പാത്രങ്ങൾ എറിഞ്ഞു ടച്ച് നശിപ്പിക്കുകയും ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമമുണ്ടാക്കിയ നാല് പ്രതികളെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ജയിലുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ജയിൽ അധികൃതരുടെ പരാതിയിൽ ഇവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. രണ്ടാഴ്ച മുൻപ് രാത്രി കാഞ്ഞങ്ങാട് നഗരത്തിൽ പൂച്ചക്കാട് സ്വദേശി താജുദ്ദീനെയും അന്യ സംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ റിമാൻ്റിൽ കഴിയുന്ന മുഹമ്മദ് ആഷിഖ്, റംഷീദ്, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് മിർസാൻ എന്നിവർക്കെതിരെയാണ് കേസ്. ജയിൽ ഓഫീസർ വി.ആർ. രതീഷിൻ്റെ പരാതിയിലാണ് കേസെടുത്തത്. രതീഷിനെയും മറ്റൊരു ജയിൽ ഓഫീസർ ജയകുമാറിനെയുമാണ് പ്രതികൾ ജയിലിൽ മർദ്ദിച്ചത്. 15ന് രാവിലെ 10.30 ന് ആണ് സംഭവം. രണ്ട് പ്രതികൾ തടഞ്ഞു നിർത്തി കൈ കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും 4 പേരും ചേർന്ന് പുറത്തിറങ്ങിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. ബഹളമുണ്ടാക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസുണ്ട്. ഇവർ ജയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ എറിഞ്ഞ് നശിപ്പിച്ചു. 30 o oരൂപയുടെ നഷ്ടമുണ്ട്. പ്രതികളിൽ ചിലർ കാപ്പ കേസിൽ ഉൾപ്പെട്ടവരാണെന്ന് അധികൃതർ പറഞ്ഞു. നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ്. താജുദ്ദീനെയും സുഹൃത്തായ അന്യ സംസ്ഥാന തൊഴിലാളിയേയും ആക്രമിച്ച പ്രതികളെ മടക്കരയിലെ ഒളിവ് കേന്ദ്രത്തിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. ഈ കേസിൽ ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. ജയിലിലെ അക്രമത്തിന് പിന്നാലെ നാല് പ്രതികളെയും ഇന്നലെ വിവിധ ജയിലുകളിലേക്ക് മാറ്റി. ആഷിഖിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്. ഷഫീഖിനെ കണ്ണൂർ ജില്ലാ ജയിലിലേക്ക് മാറ്റി. സ്പെഷ്യൽ ജയിൽ കണ്ണൂരിലേക്ക് റംഷീദിനെയും മാറ്റി. മിർസാ നെ കോഴിക്കോട് ജില്ലാ ജയിലിലേക്കും മാറ്റി.
0 Comments