Ticker

6/recent/ticker-posts

ഉത്തരമലബാർ ന്യൂസ് ഇംപാക്ട് :കൽക്കണ്ട പൊടി എം.ഡി.എം. എ ആയ സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

കാഞ്ഞങ്ങാട് : കൽക്കണ്ട പൊടിയെ എംഡിഎംഎ എന്ന പേരിൽ കേസെടുത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം. ഉത്തരമലബാർ വാർത്ത പുറത്ത് വിട്ടതോടെ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും വിഷയം ഏറെറടുത്തു. ദേശീയ മാധ്യമങ്ങളിലും പ്രാധാന്യത്തോടെ വാർത്ത വന്നു. സംഭവമിപ്പോൾ കേരളത്തിൽ വലിയ ചർച്ചയായി മാറി. നിരപരാധികളായ യുവാക്കൾക്ക് അഞ്ച് മാസം ജയിലിൽ കഴിയേണ്ടി വന്ന സംഭവത്തിൽ കുറ്റക്കാരായ  ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന പരാതിയിൽ നടപടി സ്വീകരിക്കുവാൻ സംസ്ഥാന പൊലീസ് മേധാവിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ. കണ്ണൂർ വാരത്തെ നന്ദനം വീട്ടിൽ കണികണ്ഠനെയും കാസർകോട് കോളിച്ചാൽ പതിനെട്ടാം മൈൽ ഞരളേറ്റ് വീട്ടിൽ ബിജു മാത്യു എന്നിവർക്ക് എതിരെ നടക്കാവ് പൊലീസാണ് വ്യാജ ലഹരി കേസ് രജിസ്റ്റർ ചെയ്തത്. യുവാക്കളുടെ കയ്യിൽ നിന്ന് പിടികൂടിയത് കൽക്കണ്ട പൊടിയെന്ന വിവരം അറിയിച്ചിട്ടും എംഡിഎംഎ കൈവശം വച്ചുവെന്ന പേരിൽ കള്ള കേസ് എടുത്തു. 15 ദിവസത്തിനകം കെമിക്കൽ അനാലിസിസ് റിപ്പോർട്ട് ഹാജരാക്കുവാൻ പൊലീസ് നടപടിയും സ്വീകരിച്ചില്ല. 150 ദിവസം കഴിഞ്ഞ് കെമിക്കൽ അനാലിസിസ് റിപ്പോർട്ട് വന്നപ്പോഴാണ് എംഡിഎംഎ എന്ന് വരുത്തി അയച്ച പൊടികൾ കൽക്കണ്ടപ്പൊടിയെന്ന വിവരം പുറത്ത് വരുന്നത്. എന്നാൽ രജിസ്റ്റർ ചെയ്തത് കള്ള കേസ് എന്ന് വെളിവായിട്ടും സംഭവത്തിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ  നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന്റെ പരാതിയിൽ പറയുന്നത്. നിരപരാധികളെ  കേസിൽ കുടുക്കിയ സംഭവത്തിൽ ഉത്തര മേഖല ഐജിയും സംസ്ഥാന പൊലീസ് മേധാവി ഓഫീസിലെ ചില ഉന്നതരും മൗനം പാലിക്കുകയാണെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന്റെ പരാതിയിൽ ആരോപിക്കുന്നു. അതേ സമയം ഡാൻസാഫിന്റെ ഭാഗത്തുനിന്നോ പോലീസിന്റെഭാഗത്തുനിന്നോ വീഴ്ച്‌ച സംഭവിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഡാൻസാഫ് സംഘം പിടികൂടിയ രണ്ടുപേരെയും 2024നവംബർ 26ന് പൊലീസിന് കൈമാറുകയായിരുന്നു. മുൻപും ഇവർക്കെതിരെ പരാതിയുണ്ടായിരുന്നുവെന്നും പ്രതികൾ സ്റ്റേഷനിൽ എത്തിയപ്പോൾ കുറ്റം സമ്മതിച്ചിരുന്നതായും നടക്കാവ് പൊലീസ് പറയുന്നു. പരിശോധനാഫലം മാറിവരാൻ കാരണമെന്താണെന്ന് അറിയില്ല. ഇക്കാര്യത്തിൽ സാധാരണ നടപടിക്രമങ്ങളാണ് പാലിച്ചതെന്നും പോലീസ് പറഞ്ഞു.

Reactions

Post a Comment

0 Comments