കാഞ്ഞങ്ങാട് : പൊലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങൾക്ക് അകാല ചരമം. വിവിധ കേസുകളിൽപ്പെട്ട് വർഷങ്ങളായി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളാണ് പൂർണമായും നാശത്തിൻ്റെ വക്കിലെത്തി നിൽക്കുന്നത്. പൊലീസ്, എക്സൈസ്, വനം വകുപ്പ്, റവന്യൂ വിഭാഗം വിവിധ കേസുകളിൽ പിടികൂടി കോടതിയിൽ ഹാജരാക്കുകയും കോടതി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചതുമായ വാഹനങ്ങളാണിവ. ഓരോ സർക്കാർ ഓഫീസുകൾക്ക് മുൻപിലും തുരുമ്പെടുത്ത് ദ്രവിച്ച് തീരാറായ വാഹനങ്ങൾ കാണാം. എഞ്ചിൻ മാത്രമായി മറ്റ് ഭാഗങ്ങൾ തുരുമ്പ് വിഴുങ്ങിയ വാഹനങ്ങളും നിരവധി. ടിപ്പർ ലോറി, ബസ്, കാർ, ജീപ്പ്, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ നശിച്ചു. ഹോസ്ദുർഗ് മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ പൂഴികടത്തുമ്പോൾ റവന്യൂ വിഭാഗം പിടികൂടിയ ടിപ്പർ ലോറികളടക്കം നിരവധി വാഹനങ്ങൾ ഉണ്ട്. ഹോസ്ദുർഗ് പാെലീസ് സ്റ്റേഷന് മുന്നിലും പിറക് വശത്തായും വാഹനങ്ങളുടെ ശവപറമ്പാണ്. സ്റ്റേഷന് മുന്നിൽ സ്ഥലമില്ലാതായതോടെ മാവുങ്കാ ൽ നിർമ്മിത കേന്ദ്രം വളപ്പിലേക്ക് മാറ്റിയ അനേകം വാഹനങ്ങൾ പത്ത് വർഷത്തിലേറെയായി ഇവിടെ നശിച്ച് കൊണ്ടിരിക്കുന്നു. കോടി കണക്കിന് രൂപയുടെ വാഹനങ്ങളാണുള്ളത്. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി വാഹനങ്ങൾ ലേലം ചെയ്തു വിൽക്കാമെങ്കിലും അധികൃതർ അതിന് താത്പര്യമില്ല. പൂഴികടത്തുന്നതിനിടെയാണ് പ്രധാനമായും ടിപ്പർ ലോറികൾ പിടിയിലാകുന്നത്. ലഹരികടത്തു മായി ബന്ധപ്പെട്ട് കാറും ഇരുചക്ര വാഹനങ്ങളും കസ്റ്റഡിയിലുണ്ട്. വാഹനാപകടത്തിൽ പെട്ട് കേസിൻ്റെ നൂലാമാലകളിൽ കുടുങ്ങിയ നിരവധി വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലുണ്ട്.
0 Comments