Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരം കയ്യടക്കി തെരുവ് പട്ടികൾ സഹികെട്ട് പൊലീസും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരം കയ്യടക്കിയിരിക്കുകയാണ് കൂട്ടത്തോടെ തെരുവ് പട്ടികൾ. പഴയ നഗരസഭ ബസ് സ്റ്റാൻഡ്, പ്രധാന വ്യാപാര കേന്ദ്രമായ ടിബിറോഡിനും കോട്ടച്ചേരി ട്രാഫിക് സർക്കിളിനുമിടയിൽ പട്ടി കൂട്ടങ്ങൾ വിഹരിക്കുന്നു. ആളുകൾ തിങ്ങി നടക്കുന്ന നടപ്പാതകൾ പട്ടികൾകയ്യേറി. കടകൾക്ക് മുന്നിൽ നായകൾ കൂട്ടത്തോടെ കിടക്കുന്നത് വ്യാപാരികൾക്കും പ്രയാസമുണ്ടാക്കുന്നു. വഴിയാത്രക്കാർ ഭീതിയോടെയാണ് ഇവയെ നോക്കി കാണുന്നത്. റോഡിലിറങ്ങുന്ന പട്ടികൾ വാഹന യാത്രക്കാർക്കും ഭീഷണിയായി. അധികാരികൾ പെട്ടന്ന് എന്തെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഹോസ്ദുർഗ് പുതിയ കോട്ട ഭാഗത്തും പട്ടി ശല്യം രൂക്ഷമാണ്. സർക്കാർ ഓഫീസ് പരിസരങ്ങളിലടക്കം പട്ടി കൂട്ടങ്ങൾ തമ്പടിച്ചു. സ്ഥിരതാമസമാണ് ഈ ഭാഗങ്ങളിൽ ഇവ. പലപ്പോഴും ഇവ അക്രമകാരികളായി മാറുന്നു. കോടതി റോഡിലും കോടതി പരിസരത്തും തെരുവ് നായ ശല്യം രൂക്ഷമാണ്. രാത്രി സമയങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് മേലും വഴിയാത്രക്കാർക്ക് ഇടയിലേക്കും പട്ടികൾ കുരച്ച് ചാടുന്നു. ഈ ഭാഗങ്ങളിൽ പട്ടികൾ പെറ്റ് പെരുകി. റെയിൽവെ സ്റ്റേഷൻ റോഡിലും സ്റ്റേഷൻ പരിസരങ്ങളിലും പട്ടി ശല്യമാണ്. പലപ്പോഴും പ്ലാറ്റ്ഫോമിലടക്കം വിശ്രമിക്കുന്ന പട്ടിക്കൂട്ടങ്ങളെ കാണാം. രാത്രിയാത്രക്കാർക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നു. നഗരസഭയിൽ നിന്നും ഉൾപെടെ തെരുവ് നായ്ക്കൾക്കെതിരെയാതൊരു നടപടികളുമുണ്ടാകുന്നില്ലെന്നതാണ് ആക്ഷേപം. പട്ടിശല്യത്തിനെതിരെ ആരോട് പരാതി പറയുമെന്നറിയാതെ കുഴയുകയാണ് ജനം. സമീപ പഞ്ചായത്തായ അജാനൂരിൻ്റെ പ്രധാന ഭാഗങ്ങളിലും പട്ടിശല്യമുണ്ട്. കോഴികളെയും മറ്റ് വളർത്തുമൃഗങ്ങളെയും കൊന്നിട്ടുണ്ട്. കൂട്ടത്തോടെയെത്തുന്ന പട്ടികൾ കൂട് തകർത്ത് കോഴികളെയും മുയലുകളെയടക്കം കൊന്ന് തിന്ന സംഭവമുണ്ടായിട്ടുണ്ട്. കാഞ്ഞങ്ങാടിൻ്റെ മലയോര മേഖലകളിലും പട്ടി ശല്യം രൂക്ഷമാണ്. ............ സ്റ്റേഷൻ വളപ്പിലെ പട്ടിക്കൂട്ടങ്ങളെ ഒഴിപ്പിക്കണമെന്ന് നഗരസഭയോട് പൊലീസ് കാഞ്ഞങ്ങാട് : ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ വളപ്പിൽ തമ്പടിച്ചിരിക്കുന്ന പട്ടിക്കൂട്ടങ്ങളെ ഒഴിപ്പിക്കണമെന്ന് പൊലീസ് നഗരസഭയോട് ആവശ്യപ്പെട്ടു. പത്തോളം പട്ടികൾ വർഷങ്ങളായി ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ വളപ്പിലാണ് സ്ഥിരതാമണം. പട്ടികൾ ഇപ്പോൾ പെറ്റ് പെരുകി കുഞ്ഞുങ്ങൾ അടക്കം സ്റ്റേഷൻ വളപ്പിൽ തമ്പടിച്ചിരിക്കുന്നു. സ്റ്റേഷൻ വളപ്പിലെ പട്ടികളെ കാണാൻ പുറത്ത് നിന്നും ധാരാളം പട്ടികൾ 'വിരുന്നു കാരായി' എത്തുന്നു. ഇതോടെ സ്റ്റേഷൻ വളപ്പിലും പരിസര റോഡിലും ബഹളമായി. പൊലീസ് സ്റ്റേഷൻ, ഡി.വൈ എസ്.പി, ട്രാഫിക് പൊലീസ് സ്റ്റേഷൻ ഉൾപെടുന്ന കോമ്പൗണ്ടിനുള്ളിലാണ് നായകൾ വിഹരിക്കുന്നത്. സ്റ്റേഷനിലെത്തുന്ന വർക്ക് വലിയ ഭീഷണിയായി മാറിയിട്ടു മുണ്ട്. സ്റ്റേഷൻ വളപ്പിൽ നിന്നും രാത്രി റോഡിലേക്ക് കുറച്ചു ചാടുന്ന പട്ടികൾ തീരദേശ റോഡിലെ യാത്രക്കാരുടെ ജീവന് ഭീഷണിയായി. ഇരു ചക്രവാഹനത്തിന് മേൽ കുരച്ച് ചാടിയത് മൂലം വാഹനം മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. അടുത്തടുത്ത ദിവസങ്ങളിലായിരണ്ട് അപകടങ്ങൾ സംഭവിച്ചു. കാക്കിക്കാർ പഠിച്ച പണി പതിനെട്ട് എടുത്തിട്ടും പട്ടികൾ സ്റ്റേഷൻ വളപ്പ് വിട്ട് പോകാതായതോടെയാണ് പട്ടികളെ ഒഴിപ്പിക്കാൻ പൊലീസ് നഗരസഭയുടെ സഹായം തേടിയിരിക്കുന്നത്.

Reactions

Post a Comment

0 Comments