കാഞ്ഞങ്ങാട്: കെ.എസ്.ആർ.ടി.സി ബസ് കല്ലെറിഞ്ഞ് മുൻവശത്തെ ഗ്ലാസ് തകർക്കുകയും ഡ്രൈവർക്ക് പരിക്കേൽക്കാനിടയുമായ കേസിലെ പ്രതിക്ക് തടവും പിഴയും. നാലുവർഷം തടവും 40,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികതടവും അനുഭവിക്കണമെന്നാണ് ശിക്ഷ വിധിച്ചത്. ആലംപാടിയിലെ ഇബ്രാഹീം ബാദുഷ 28യെയാണ് ശിക്ഷിച്ചത്.
2019 ഡിസംബർ 17ന് വൈകീട്ട് 3.40ന് ചെർക്കള അഞ്ചാം മൈലിൽ കണ്ണൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന കെ.എൽ 15 എ 1703 നമ്പർ കെ.എസ്.ആർ.ടി.സി ബസാണ് കല്ലെറിഞ്ഞത്. ഗ്ലാസ് തകരുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. കാസർകോട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയയാണ് ശിക്ഷ വിധിച്ചത്.
വിദ്യാനഗർ പൊലീസ് രജിസ്ടർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും വിദ്യാനനഗർ സബ് ഇൻസ്പെക്ടറായിരുന്ന യു.പി. വിപിനാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല ഹാജരായി.
0 Comments