കാസർകോട്:റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വനം വന്യജീവി വകുപ്പ്മന്ത്രി എ.കെ. ശശീന്ദ്രന്‍ വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമായി പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ആഘോഷച്ചടങ്ങുകള്‍ നടത്തിയത്. ജില്ലാ പൊലീസ് മേധാവി വിജയഭാരത റെഡ്ഡി ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം പി.അഖില്‍ എന്നിവര്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. പരേഡ് ഫസ്റ്റ് കമാന്‍ഡെന്റായി ശിവം ഐ.പിഎസ്, സെക്കന്റ് ഇന്‍ കമാന്‍ഡറായി കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ എം.സദാശിവന്‍ എന്നിവര്‍ പരേഡ് നിയന്ത്രിച്ചു.
കാസര്‍കോട് ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സബ് ഇന്‍സ്പെക്ടര്‍ ഗോപിനാഥന്‍ നയിച്ച ജില്ലാ ആര്‍മ്ഡ് റിസര്‍വ് പൊലീസ്, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എസ് അനൂപ് നേതൃത്വം നല്‍കിയ ലോക്കല്‍ പൊലീസ്, കാസര്‍കോട് വനിതാ സെല്‍ സബ് ഇന്‍സ്പെക്ടര്‍ എം. വി. ശരണ്യ നയിച്ച വനിത പൊലീസ്, കാസര്‍കോട് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജി.ആദര്‍ശ് നയിച്ച എക്സൈസ് ഡിവിഷന്‍, കെ.വി. ബിജു നേതൃത്വം നല്‍കിയ കാസര്‍കോട് കമ്മ്യൂണിറ്റി പൊലീസ് സ്റ്റുഡന്റ് പൊലീസ്, അണ്ടര്‍ ഓഫീസര്‍ എം.കെ അഭിനവ് നയിച്ച കാസര്‍കോട് ഗവ. കോളേജ് സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി, സീനിയര്‍ അണ്ടര്‍ ഓഫീസര്‍ കെ.ദര്‍ശന നേതൃത്വം നല്‍കിയ കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി , സര്‍ജന്റ് എച്ച്.ആര്‍ ധന്‍വി നയിച്ച കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ഉളിയത്തടുക്ക ജയ് മാത സീനിയര്‍ സെക്കന്ററി സ്‌കൂളിലെ സി.കെ മുഹമ്മദ് ഷിസന്‍ നയിച്ച ബാന്‍ഡ് പാര്‍ട്ടി, ആരോണ്‍ ശിവ നയിച്ച കാറഡുക്ക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, സെര്‍ജന്റ് എം നിരഞ്ജന്‍ നയിച്ച ജി.എച്ച്.എസ്.എസ് ചെമ്മനാട് സ്‌കൂളിലെ എയര്‍ഫോഴ്സ് ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, കെ.രാകേന്ദു നയിച്ച നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി -നേവല്‍ വിങ്, പി.ഇഷാനി നേതൃത്വം നല്‍കിയ ഉദിനൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്, ദിയ പാര്‍വതി നയിച്ച എന്‍.എച്ച്.എസ്.എസ് പെര്‍ഡാല സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, കെ.ആര്‍ അനശ്വര നേതൃത്വം നല്‍കിയ ജി.എം.ആര്‍ .എച്ച്.എസ്.എസ് ഗേള്‍സ് പരവനടുക്കം സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ശിവന്യ നയിച്ച കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, പി.പി ആദില്‍രാജ് നയിച്ച കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക്ക് സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നീ പ്ലാറ്റുനുകള്‍ അണി നിരന്നു.
പരേഡില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനം സബ് ഇന്‍സ്പെക്ടര്‍ ഗോപിനാഥന്‍ നയിച്ച ജില്ലാ ആര്‍മ്ഡ് റിസര്‍വ് പോലീസ്,കെ വി ബിജു നേതൃത്വം നല്‍കിയ കാസര്‍കോട് കമ്മ്യൂണിറ്റി പൊലീസ് സ്റ്റുഡന്റ് പോലീസ്,അണ്ടര്‍ ഓഫീസര്‍ എം കെ അഭിനവ് നയിച്ച ഗവ. കോളേജ് സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി,ഉളിയത്തടുക്ക ജയ് മാത സീനിയര്‍ സെക്കന്ററി സ്‌കൂളിലെ സി കെ മുഹമ്മദ് ഷിസന്‍ നയിച്ച ബാന്‍ഡ് പാര്‍ട്ടി, ജി എച്ച് എസ് എസ് ചെമ്മനാട് സ്‌കൂളിലെ എയര്‍ഫോഴ്സ് സെര്‍ജന്റ് എം നിരഞ്ജന്‍ നയിച്ച ജൂനിയര്‍ ഡിവിഷന്‍ എന്‍ സി സി, കെ ആര്‍ അനശ്വര നേതൃത്വം നല്‍കിയ ജി.എം.ആര്‍.എച്ച്.എസ്.എസ് ഗേള്‍സ് പരവനടുക്കം സ്റ്റുഡന്റ് പോലീസ് കേഡറ്റ്,പി പി ആദില്‍രാജ് നയിച്ച കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക്ക് സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നി പ്ലാറ്റുണുകള്‍ക്കുള്ള പുരസ്‌കാരം വീശിഷ്ടാതിഥി ജില്ലയുടെ ചുമതലയുള്ള വനം, വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നല്‍കി.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്‍ സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം വൈസ് പ്രസിഡണ്ട് കെ.കെ സോയ, കാസര്‍കോട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, വൈസ് പ്രസിഡന്റ് ഉഷ അർജുൻ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ മറ്റ് ജന പ്രതിനിധികള്‍, ജീവനക്കാര്‍ വിദ്യാർത്ഥികൾ പൊതുജനങ്ങൾ പങ്കെടുത്തു.
നമ്മുടെ ഭരണഘടന ഇന്ത്യന്‍ ജനതയുടെ അതിജീവനത്തിന്റെയും തുല്യനീതിയുടെയും പ്രകടന പത്രികയാണ്; മന്ത്രി എ.കെ ശശീന്ദ്രന്‍
അംബേദ്കറുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ നമ്മുടെ ഭരണഘടന വെറും ഒരു പുസ്തകമല്ല, മറിച്ച് ദശലക്ഷക്കണക്കിന് വരുന്ന ജനതയുടെ അതിജീവനത്തിന്റെയും തുല്യനീതിയുടെയും പ്രകടന പത്രികയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ശിലകളിലൊന്നാണ് ഫെഡറലിസം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരവിഭജനവും പരസ്പര ബഹുമാനവും ഇതിന്റെ കാതലാണ്. ഇന്ത്യന്‍ ഫെഡറലിസം നമ്മുടെ വൈവിധ്യങ്ങളെ ഒന്നാക്കി നിര്‍ത്തുന്ന രാഷ്ട്രീയ സാമൂഹിക കരാറാണ്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ ഫെഡറല്‍ സംവിധാനം വലിയ വെല്ലുവിളികള്‍ നേരിട്ടുകയാണ്. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളില്‍ കടന്ന് കയറാനും അര്‍ഹമായ സാമ്പത്തിക വിഹിതം നിഷേധിക്കാനുമുള്ള ശ്രമങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന്റെ തകര്‍ച്ചക്ക് കാരണമാകും. ശക്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവുമെന്ന ആശയം പ്രാവര്‍ത്തികമായാല്‍ മാത്രമെ ഒരു ഫെഡറല്‍ റിപ്പബ്ലിക്ക് എന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. എന്നാല്‍ ഇത് തകര്‍ക്കപ്പെടുന്ന നിരവധി അനുഭവങ്ങള്‍ നമ്മുടെ നാട്ടില്‍ കാണപ്പെടുന്നു എന്നുള്ളത് ആശങ്കയുളവാക്കുന്നു.
അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേരളനിയമ സഭ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതിവരുത്തുന്നതിനുള്ള ബില്ല്പാസാക്കി അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതേവരെ അതിന് അനുമതി ലഭ്യമായിട്ടില്ല എന്ന വസ്തുതയും മന്ത്രി എടുത്ത് കാട്ടി.
നമ്മുടെ സംസ്ഥാനം സാമൂഹ്യ വികസന സൂചികകളുടെയും ആരോഗ്യ വിദ്യാദ്യാസ രംഗത്തിന്റെും കാര്യത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ നാടാണ്. കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറിയ സാഹചര്യത്തിലാണ് ഈ റിപ്പബ്ലിക്ക് ദിനം കടന്നുവരുന്നത്. കേരളത്തിന്റെ വികസന കുതിപ്പിന് വേഗത കൂട്ടാന്‍ ആവശ്യമായ ഇടപെടലുകള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണെന്ന് മന്ത്രി പറഞ്ഞു. ആഗോള തലത്തില്‍ ജാതി മതാടിസ്ഥാനത്തിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. മനുഷ്യരെ വിഭജിക്കാനും അധികാരം ഉറപ്പിക്കാനും രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനും മതവും, ജാതിയും, വര്‍ഗ്ഗീയതയും ആയുധമാക്കുന്ന പ്രവണതകള്‍ ലോകമെമ്പാടും വര്‍ധിച്ചുവരികയാണ്. ഇന്ത്യപോലുള്ള ഒരു ബഹുസ്വര സമൂഹത്തിന് ഇത് വലിയ ഭീഷണിയാകുമെന്ന് നാം ഓര്‍ക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വടക്കെ അറ്റത്തെ ജില്ലയായ കാസര്‍കോട് സപ്തഭാഷ സംഗമഭൂമിയാണ്. ഭാഷകളാല്‍ സമ്പന്നമാണ് ഈ ജില്ല. 12 നദികള്‍ ജില്ലയുടെ മനോഹാരിത കൂട്ടുന്നു. യക്ഷഗാനം, തെയ്യം, പൂരക്കളി, ഒപ്പന, ദഫ്മുട്ട് തുടങ്ങിയ കലാരൂപങ്ങളുടെ കേന്ദ്രവും കൂടിയാണ് ഈ ജില്ല. ഇന്ത്യയില്‍ ഔദ്യോഗിക പുഷ്പവും പക്ഷിയും വൃക്ഷവും പ്രഖ്യാപിച്ച ജില്ല കൂടിയാണിത്. കാസര്‍കോട് ജില്ലയില്‍ കാണുന്ന ഈ വൈവിധ്യം നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരത പ്രതീകമാണ്. ഇത് സംരക്ഷിക്കാന്‍ നമ്മുടെ ഫെഡറല്‍ സംവിധാനത്തിന് കരുത്ത് പകരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റ് അങ്കണത്തില്‍ എ.ഡി.എം പതാക ഉയര്‍ത്തി
0 Comments