കാസർകോട്: സ്കൂൾ കഴിഞ്ഞു മടങ്ങുന്നതിനിടെ ലോറി കയറി കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ എട്ടുവയസുകാരിക്ക് അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ പുതുജീവനേകി കാസർകോട് ആസ്റ്റർ മിംസ്. കാലിലെ മാംസപേശികൾ പൂർണ്ണമായും നഷ്ടപ്പെടുകയും പ്രധാനപ്പെട്ട രണ്ട് രക്തധമനികളും മൂന്ന് നാഡികളും അറ്റുപോയ നിലയിലും ആശുപത്രിയിലെത്തിച്ച കുട്ടിയെ മൈക്രോവാസ്കുലർ അനാസ്റ്റമോസിസ് എന്ന നൂതന ചികിത്സാരീതിയിലൂടെയാണ് ഡോക്ടർമാർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
അപകടത്തെത്തുടർന്ന് അങ്ങേയറ്റം സങ്കീർണ്ണമായ അവസ്ഥയിലായിരുന്ന കുട്ടിയുടെ കാലുകൾ സാധാരണ നിലയിലാക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ അത്യാധുനിക മൈക്രോസ്കോപ്പിക് സാങ്കേതികവിദ്യയുടെ സഹായത്താൽ ഡോ. സംറീൻ ജാഫറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ദൗത്യം വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. കാസർകോട് മേഖലയിൽ ഈ അത്യാധുനിക സൗകര്യമുള്ള ഏക ആശുപത്രിയാണ് ആസ്റ്റർ മിംസ്.
നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര സൂക്ഷ്മമാണ് ഇതിലെ രക്തക്കുഴലുകളും നാഡികളും. ഹൈ-പവർ ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പുകളുടെയും പ്രത്യേക ഉപകരണങ്ങളുടെയും സഹായത്തോടെ ഇവ തുന്നിച്ചേർക്കുകയായിരുന്നു. ഈ സങ്കീർണ്ണമായ മൈക്രോ സർജറിയിലൂടെ കുട്ടിയുടെ കാലുകളിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാനും തകർന്ന നാഡികൾ കൂട്ടിച്ചേർക്കാനും ഡോക്ടർമാർക്ക് സാധിച്ചു.
മുതിർന്നവർ പോലും ഭയപ്പെടുന്ന ഇത്രയും വലിയൊരു അപകടത്തെയും അതിസങ്കീർണ്ണമായ ശസ്ത്രക്രിയയെയും അതിജീവിച്ച എട്ടുവയസുകാരിയുടെ മനക്കരുത്ത് ഡോക്ടർമാരെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. തനിക്ക് എത്രയും വേഗം സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റൺ കളിക്കാൻ പോകണമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അവൾ.
ശസ്ത്രക്രിയക്ക് ശേഷം മികച്ച രീതിയിൽ സുഖം പ്രാപിച്ചുവരുന്ന കുട്ടി വീണ്ടും പൂർണ ഗതിയിൽ സ്‌കൂളിൽ പോയി തുടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഡോക്ടർമാരുടെ വൈദഗ്ധ്യവും ഒത്തുചേർന്നപ്പോൾ ഒരു കുരുന്നിന്റെ വലിയ സ്വപ്നങ്ങൾക്കാണ് കാസർകോട് ആസ്റ്റർ മിംസിൽ വീണ്ടും ചിറകുവിരിച്ചത്. കൃത്യസമയത്ത് നൽകിയ വിദഗ്ധ ചികിത്സയിലൂടെ സങ്കീർണമായ വൈകല്യങ്ങളിൽ നിന്ന് കുട്ടിയെ രക്ഷിക്കാനായതിലൂടെ ആരോഗ്യമേഖലയിൽ മറ്റൊരു വലിയ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ആസ്റ്റർ മിംസ്.
0 Comments