കാഞ്ഞങ്ങാട്: രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവാവിന് ജില്ലാ ആശുപത്രിയുടെ രണ്ടാം നിലയിൽ തെരുവുനായയുടെ കടിയേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നോട്ടീസയച്ചു.
ഡി.എം.ഒ ക്ക് പുറമെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടും കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി സെക്രട്ടറിയും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.
സർക്കാർ ആശുപത്രി പോലുള്ള പൊതുസ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ ജില്ലാ ഭരണകൂടം പരാജയപ്പെട്ടതായി പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പരാതി നൽകിയ അഡ്വ. വി. ദേവദാസ് പറഞ്ഞു. കാസർകോട്ട് പൊതുസ്ഥലങ്ങളിൽ തെരുവനായ്ക്കളുടെ ശല്യം വ്യാപിക്കുന്നതായും പരാതിയിൽ പറഞ്ഞു.
കല്ലംചിറ സ്വദേശിയായ വിദ്യാർത്ഥിക്കാണ് ആശുപത്രി ലാബിനു മുന്നിൽവച്ച് നായയുടെ കടിയേറ്റത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. അമ്മാവന് കൂട്ടിരിക്കാനെത്തിയതായിരുന്നു വിദ്യാർത്ഥി .
0 Comments