കാഞ്ഞങ്ങാട്: മനസിൻ്റെ താളം തെറ്റി മുംബൈയിൽനിന്നും വീട് വിട്ട് കാഞ്ഞങ്ങാട്ടെത്തിയ യുവതിക്ക് പിങ്ക് പോലീസ് തുണയായി. ബന്ധുക്കളെ കണ്ടെത്താനുള്ള പിങ്ക് പൊലീസിൻ്റെ രണ്ടാഴ്ചത്തെ പരിശ്രമത്തിനൊടുവിൽ ഇന്നു രാവിലെ ബന്ധുക്കളെത്തി യുവതിയെ മുംബൈയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ മാസം 19ന് രാവിലെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് മുംബൈക്കാരി ചാൻബി(35) ഏതോ ദീർഘദൂര ട്രെയിനിൽ നിന്നും ഇറങ്ങിയത്. പുറത്തെ ഓട്ടോ സ്റ്റാൻഡിലെത്തി മുബ്രയിലേക്ക് പോകണമെന്നാണ് പറഞ്ഞത്. ഇതിൽ പന്തികേട് തോന്നിയ ഓട്ടോക്കാരും യാത്രക്കാരും വിവരം പിങ്ക് പൊലീസിലറിയിച്ചു. കയ്യിൽ ആകെ 40 രൂപ മാത്രമാണുണ്ടായിരുന്നത്. അതിനിടെയാണ് പിങ്ക് പോലീസ് സ്ഥലത്തെത്തിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർ എ. ഹേമലത, സിവിൽ പൊലീസ് ഓഫീസർമാരായ രമ്യത, രേഷ്മ എന്നിവരാണ് റെയിൽവേ സ്റ്റേഷനിലെത്തി യുവതിയെ കൂടെ കൊണ്ടുവരികയായിരുന്നു.പിന്നീട് പടന്നക്കാട്ടെ സ്നേഹാലയത്തിൽ ഏൽപ്പിച്ചു. അപ്പോഴും യുവതി മുബ്രയിലേക്ക് പോകണമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. മുംബ്ര എന്നത് മുംബൈയിലെ ഒരു സ്ഥലം മാണെന്ന് മനസ്സിലായതോടെ പിങ്ക് പോലീസിലെ സി പി ഒ രമ്യത മുംബൈയിലുള്ള അടുത്ത ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു. ബന്ധു താമസസ്ഥലത്തിന് ഒന്നര കിലോമീറ്റർ ദൂരം ആണ് സ്ഥലമെന്നറിഞ്ഞു. അവിടുത്തെ സാമൂഹ്യ പ്രവർത്തകരോടൊപ്പം മുബ്ര പൊലീസ് സ്റ്റേഷനിൽ പോയി വിവരം പറഞ്ഞു. അവിടെ എത്തിയപ്പോഴാണ് ഇതേ പേരുള്ള യുവതിയെ കാണാതായതിന് കേ സുണ്ടെന്ന് പറഞ്ഞത്. ഫോട്ടോ അയച്ചു കൊടുത്തപ്പോൾ ഇതേ യുവതിയെയാണ് കാണാതായതെന്ന് വ്യക്തമായി. പിന്നീട് പോലീസിനെയും കൊണ്ട് ബന്ധുക്കൾ ഇന്ന് പുലർച്ചെ കാസർകോട് എത്തുകയായിരുന്നു. കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലേക്ക് പിങ്ക് പോലീസ് ചാൻബിയെ എത്തിച്ചു. ഡിവൈഎസ്പി എ. സതീഷ് കുമാറിൻ്റെ സാന്നിധ്യത്തിൽ യുവതിയെ ബന്ധുക്കൾ കൈമാറുകയായിരുന്നു.
0 Comments