കാഞ്ഞങ്ങാട്:ട്രെയിൻ കാഞ്ഞങ്ങാട്ടെത്തിയപ്പോൾ യാത്രക്കാരൻ്റെ ബാഗുമായി രക്ഷപ്പെട്ട കവർച്ചക്കാർക്ക് പിന്നാലെ ഒന്നര കിലോമീറ്റർ ഓടി പോലീസ്
കാസര്‍ഗോഡ് റെയില്‍വേ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എന്‍.മുഹമ്മദ് ഫൈസലും കെ.എം.ഹിദായത്തുളളയുമാണ് കാഞ്ഞങ്ങാട് റെയിൽപാളത്തിലൂടെ ഇരുളിൽ കവർച്ചക്കാർക്ക് പിന്നാലെ ഒന്നര കിലോമീറ്റർ ഓടിയത്.. കഴിഞ്ഞ ദിവസം സേലത്തുനിന്ന് മാംഗ്ലൂരിലേയ്ക്ക് പോകുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു ഇരുവരും. പുലര്‍ച്ചെ ട്രെയിന്‍ കാഞ്ഞങ്ങാട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്ലാറ്റ്ഫോമിലിറങ്ങി പരിസരം നിരീക്ഷിച്ച് നില്‍ക്കവെ എ.സി കമ്പാര്‍ട്ട്മെന്‍റ് ഭാഗത്തായി ആള്‍ക്കാര്‍ ബഹളം വയ്ക്കുന്നതും രണ്ടുപേര്‍ ഇറങ്ങി ഓടുന്നതും ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു.
സേലം സ്വദേശിയായ യാത്രക്കാരന്‍റെ ലാപ്ടോപ്പ് ബാഗ് തട്ടിയെടുത്ത് കളളന്‍മാര്‍ ഓടിയതാണെന്ന് മനസിലാക്കിയ പോലീസുകാര്‍ പിന്നാലെ ഓടി. ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു സംഭവം.
ഇരുട്ടില്‍ റെയില്‍വേ ട്രാക്കിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കളുടെ പുറകെ ടോര്‍ച്ചു വെട്ടത്തില്‍ ഒന്നര കിലോമീറ്ററോളം പോലീസുകാരും ഓടി. പോലീസുകാര്‍ വിടാതെ പിന്തുടരുന്നത് മനസിലാക്കിയ കളളന്‍മാര്‍ ബാഗ് കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചെറിഞ് ശേഷം കാടിനുള്ളിൽ ഓടി മറഞ്ഞു. ടോര്‍ച്ച് വെളിച്ചത്തില്‍ പോലീസ് കാട്ടില്‍ നിന്ന് ബാഗ് വീണ്ടെടുത്തശേഷം കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു.
0 Comments