Ticker

6/recent/ticker-posts

കടകൾക്ക് മുന്നിൽ നിന്നും സോഡാ കുപ്പികൾ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: കടകളുടെ പുറത്ത് സൂക്ഷിക്കുന്ന സോഡ, സോഫ്റ്റ് ഡ്രിങ്ക്‌സ് കുപ്പികള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ മോഷ്ടാവിനെ നീലേശ്വരം എസ്‌ഐ കെ.പി.വിനോദിന്റെ നേതൃത്തില്‍  പിടികൂടി.
തളിപ്പറമ്പ് ആലക്കോട്ടെ വെള്ളാട് മോറാനിയില്‍ ചപ്ലാനിക്കാല്‍ ഷാനുതോമസ്(29)നെയാണ് നീലേശ്വരം സിഐ കെ.പി.ശ്രീഹരിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ എസ്‌ഐ വിനോദും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിതേഷും ചേര്‍ന്ന് അറസ്റ്റുചെയ്തത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കടകളില്‍ നിന്നും ശീതളപാനീയകുപ്പികള്‍ മോഷണം പോകുന്നത് പതിവായിരുന്നു. എന്നാല്‍ കുപ്പികള്‍ മോഷ്ടിക്കുന്നത് ശീതളപാനീയകമ്പനിക്കാരാണെന്ന് പരസ്പരം സംശയിക്കുന്നതിനിടയിലാണ് പോലീസ് സമര്‍ത്ഥമായി മോഷ്ടാവിനെ വലക്കുള്ളിലാക്കിയത്. 
 സോഡാനിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനാണ് അറസ്റ്റിലായ ഷാനുമോന്‍. മുള്ളേരിയയില്‍ നിന്നുമാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ശീതളപാനീയ കമ്പനികളിലേക്ക് കുപ്പികള്‍ മൊത്തത്തില്‍ വിതരണം നടത്തുന്നത്. തളിപ്പറമ്പിലെ കമ്പനി ഉടമ മുള്ളേരിയയില്‍ നിന്നും കുപ്പി വാങ്ങാനായി ഷാനുവിനെയാണ് ഏല്‍പ്പിക്കാറുള്ളത്. ഷാനു മുള്ളേരിയയില്‍ നിന്നും കുറച്ചുമാത്രം കുപ്പികള്‍ വാങ്ങി ഗുഡ്‌സ് ഓട്ടോയില്‍ തിരിച്ചുവരുമ്പോള്‍ വഴിനീളേയുള്ള കടകളുടെ മുറ്റത്തുള്ള കുപ്പികള്‍ ബോക്‌സ് സഹിതം അടിച്ചുമാറ്റുകയാണ് പതിവ്. പിന്നീട് ഇതിന്റെ സ്റ്റിക്കര്‍ മായ്ച്ചുകളഞ്ഞ് തളിപ്പറമ്പിലെ കടയില്‍ എത്തിച്ച് പണം കൈപ്പറ്റും. മോഷണം പതിവാവുകയും ശീതളപാനീയകമ്പനി ഉടമകള്‍ തമ്മില്‍ പരസ്പരം സംശയത്തിന്റെ നിഴലിലാവുകയും ചെയ്തതോടെ നീലേശ്വരം പൂവാലംകൈയിലെ ശ്രീശാസ്തമംഗലം സോഫ്റ്റ് ഡ്രിങ്ക്‌സ് ഉടമ പ്രദീപ് നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ശാസ്തമംഗലം സോഫ്റ്റ് ഡ്രിങ്ക്‌സ് കടയുടെ സമീപത്തെ മറ്റൊരുകടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷണം നടത്തിയ കുപ്പികള്‍ കടത്തിക്കൊണ്ടുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പൂവത്തെ സോഫ്റ്റ് ഡ്രിങ്ക്‌സ് ഉടമയെ ചോദ്യം ചെയ്തപ്പോഴാണ് കുപ്പി കൊണ്ടുവരുന്നത് ഷാനുവാണെന്ന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാനുവിനെ അറസ്റ്റുചെയ്തത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയ ഷാനുവിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
Reactions

Post a Comment

0 Comments