കാഞ്ഞങ്ങാട്: അതിർത്തി തർക്കത്തെത്തുടർന്ന് അയൽവാസിയെ തടഞ്ഞുനിർത്തി മാരകായുധങ്ങളുപയോഗിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ അച്ഛനും രണ്ട് മക്കൾക്കും ആറ് വർഷം വീതം തടവും പിഴയും ശിക്ഷ വിധിച്ചു. പെരിയ നാലേക്ര സ്വദേശികളായ കണ്ണൻ 70, മക്കളായ മനീഷ് 34, ബിജിത്ത് 32 എന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി (മൂന്ന്) ജഡ്ജ് അചിന്ത്യ രാജ് ഉണ്ണി ശിക്ഷിച്ചത്.2020 മാർച്ച് 6-ന് രാവിലെ 8 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പെരിയ നാലേക്രയിലെ പീതാംബരൻ നായരുടെ പറമ്പിൽ അതിക്രമിച്ചു കയറിയ പ്രതികൾ, അതിർത്തി തർക്കത്തെത്തുടർന്നുള്ള വിരോധത്താൽ ഇദ്ദേഹത്തെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.
മനീഷ്: ശീമക്കൊന്ന വടികൊണ്ട് പീതാംബരന്റെ തലയ്ക്കടിച്ചു.
ബിജിത്ത് കത്തികൊണ്ട് തലക്ക് വെട്ടി മാരകമായി പരിക്കേൽപ്പിച്ചു.
പീതാംബരന്റെ മോട്ടോർസൈക്കിൾ അടിച്ചുതകർത്ത് 2100 രൂപയുടെ നഷ്ടം വരുത്തി.
വിവിധ വകുപ്പുകൾ പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് വധശ്രമത്തിനാണ് കഠിനമായ ശിക്ഷ ലഭിച്ചത് .
ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യഘട്ട അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത് അന്നത്തെ ഇൻസ്‌പെക്ടർ പി. നാരായണനാണ്. തുടർന്ന് ഇൻസ്‌പെക്ടർ നിസ്സാം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ പബ്ലിക് പ്രോസിക്യൂട്ടർ പി. സതീശൻ , അഡ്വ. കെ. അമ്പിളി എന്നിവർ ഹാജരായി.
0 Comments